നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് ജെയിംസ് ബാങ്ക്സ്

അനുഗ്രഹങ്ങളുടെ സൂക്ഷിപ്പുകാരൻ

919 ജനുവരി 15-ന് അമേരിക്കയിലെ ബോസ്റ്റണിൽ അസംസ്കൃത പഞ്ചസാര സിറപ്പ് വഹിക്കുന്ന ഒരു വലിയ ടാങ്ക് പൊട്ടിത്തെറിച്ചു. 75 ലക്ഷം ലിറ്റർ അസംസ്‌കൃത പഞ്ചസാര സിറപ്പ് പതിനഞ്ച് അടി ഉയരത്തിൽ 30 മൈലിലധികം വേഗതയിൽ റെയിൽ‌കാർകളെയും കെട്ടിടങ്ങളെയും ആളുകളെയും മൃഗങ്ങളെയും തൂത്തുവാരികൊണ്ട് തെരുവിലൂടെ പാഞ്ഞു. അസംസ്‌കൃത പഞ്ചസാര സിറപ്പ് വേണ്ടത്ര നിരുപദ്രവകരമായി തോന്നിയേക്കാം, എന്നാൽ അന്ന് അത് മാരകമായിരുന്നു: 150-തോ അതിലധികമോ പേർക്ക് പരിക്കേറ്റു 21 പേർക്ക് ജീവൻ നഷ്ട്ടപ്പെട്ടു.

 

ചിലപ്പോൾ അസംസ്കൃത പഞ്ചസാര സിറപ്പ് പോലെയുള്ള നല്ല കാര്യങ്ങൾ പോലും അപ്രതീക്ഷിതമായി നമ്മെ കീഴടക്കിയേക്കാം. ദൈവം വാഗ്‌ദത്തം ചെയ്‌ത ദേശത്ത്‌ ഇസ്രായേല്യർ പ്രവേശിക്കുന്നതിനുമുമ്പ്‌, തങ്ങൾക്കു ലഭിക്കുന്ന നല്ല വസ്‌തുക്കളുടെ പുകഴ്ച്ച ‌എടുക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്ന്‌ മോശ ജനങ്ങളോട്‌ മുന്നറിയിപ്പു നൽകി: “നീ ഭക്ഷിച്ചു തൃപ്തിപ്രാപിച്ചു നല്ല വീടുകൾ പണിതു അവയിൽ പാർക്കുമ്പോഴും നിന്റെ ആടുമാടുകൾ പെരുകി നിനക്കു വെള്ളിയും പൊന്നും ഏറി നിനക്കുള്ളതു ഒക്കെയും വദ്ധിക്കുമ്പോഴും നിന്റെ ഹൃദയം നിഗളിക്കാതാരിപ്പാനും, നിന്നെ അടിമവീടായ മിസ്രയീമിൽനിന്നു പുറപ്പെടുവിക്കയും ചെയ്ത ദൈവത്തെ മറക്കരുത്.” ഈ സമ്പത്ത് അവരുടെ സ്വന്തം ശക്തിയിലോ കഴിവിലോ ആരോപിക്കരുത് പകരം, മോശ പറഞ്ഞു , "നിന്റെ ദൈവമായ യഹോവയെ നീ ഓർക്കേണം; നിന്റെ പിതാക്കന്മാരോടു സത്യം ചെയ്ത തന്റെ നിയമം ഇന്നുള്ളതുപോലെ ഉറപ്പിക്കേണ്ടതിന്നു അവനല്ലോ നിനക്കു സമ്പത്തുണ്ടാക്കുവാൻ ശക്തിതരുന്നതു." (ആവർത്തനം 8:12-14, 17-18).

 

എല്ലാ നല്ല കാര്യങ്ങളും—ശാരീരിക ആരോഗ്യവും ഉപജീവനത്തിന് ആവശ്യമായ കഴിവുകളും ഉൾപ്പെടെ—നമ്മുടെ സ്‌നേഹവാനായ ദൈവത്തിന്റെ കൈയിൽ നിന്നുള്ള അനുഗ്രഹങ്ങളാണ്. നമ്മൾ കഠിനാധ്വാനം ചെയ്താലും നമ്മെ താങ്ങി നിർത്തുന്നത് അവനാണ്. ഓ, നമ്മുടെ അനുഗ്രഹങ്ങൾ തുറന്ന കൈകളാൽ പിടിക്കുക, നമ്മോടുള്ള അവന്റെ ദയയെപ്രതി നാം ദൈവത്തെ നന്ദിപൂർവ്വം സ്തുതിക്കും!

നഷ്ടപ്പെട്ടു, കണ്ടെത്തി, ആനന്ദിച്ചു

"അവർ എന്നെ 'റിംഗ് മാസ്റ്റർ' എന്ന് വിളിക്കുന്നു. ഈ വർഷം ഇതുവരെ 167 നഷ്ടപ്പെട്ട മോതിരങ്ങൾ ഞാൻ കണ്ടെത്തി."

 

എന്റെ ഭാര്യ കാരിയുമൊത്ത് കടൽത്തീരത്ത് നടക്കുന്നതിനിടയിൽ, സർഫ് ലൈനിന് തൊട്ടുതാഴെയുള്ള ഒരു പ്രദേശം ലോഹങ്ങൾ കണ്ടെടുക്കുന്ന ഒരു ഉപകരണം ഉപയോഗിച്ച് പരിശോധിക്കുന്ന ഒരു വൃദ്ധനുമായി ഞങ്ങൾ സംഭാഷണം ആരംഭിച്ചു. “ചിലപ്പോൾ മോതിരങ്ങളിൽ പേരുകൾ ഉണ്ടാകും,” അദ്ദേഹം വിശദീകരിച്ചു, “ഞാൻ അവ തിരികെ നൽകുമ്പോൾ അവയുടെ ഉടമകളുടെ മുഖത്തെ സന്തോഷം കാണാൻ ഞാൻ ഇഷ്ടപ്പെടുന്നു. ഞാൻ സാമൂഹ്യമാധ്യമത്തിൽ പങ്കുവെച്ച് ആരെങ്കിലും കളഞ്ഞു പോയത് അന്വേഷിച്ചു വന്നിട്ടുണ്ടോ എന്ന് നോക്കും. വർഷങ്ങളായി നഷ്ടപ്പെട്ട മോതിരങ്ങൾ വരെ ഞാൻ കണ്ടെത്തിയിട്ടുണ്ട്. ലോഹങ്ങൾ കണ്ടെടുക്കുന്നത് എനിക്ക് ഇഷ്ടമാണെന്നും എന്നാൽ അത് തുടർച്ചയായി ചെയ്യാറില്ലെന്നും ഞങ്ങൾ പറഞ്ഞപ്പോൾ, "പോയില്ലെങ്കിൽ താങ്കൾക്ക് അത് അറിയാൻ കഴിയില്ല!" എന്ന് പറഞ്ഞു അദ്ദേഹം യാത്രയായി.

 

ലൂക്കോസ് 15-ൽ മറ്റൊരു തരത്തിലുള്ള "തിരയലും രക്ഷപെടുത്തലും" നാം കാണുന്നു. ദൈവത്തിൽ നിന്ന് അകന്നിരിക്കുന്ന ആളുകളെ കരുതിയതിന് യേശുവിനെ വിമശിർച്ചിട്ടുണ്ട്(വാ. 1-2). മറുപടിയായി, നഷ്ടപ്പെട്ടതും പിന്നീട് കണ്ടെത്തിയതുമായ കാര്യങ്ങളെക്കുറിച്ച് അവൻ മൂന്ന് കഥകൾ പറഞ്ഞു - ഒരു ആട്, ഒരു നാണയം, ഒരു മകൻ. കാണാതെപോയ ആടിനെ കണ്ടെത്തുന്ന മനുഷ്യൻ “കണ്ടു കിട്ടിയാൽ സന്തോഷിച്ചു ചുമലിൽ എടുത്തു വീട്ടിൽ വന്നു സ്നേഹിതന്മാരെയും അയൽക്കാരെയും വിളിച്ചുകൂട്ടി: കാണാതെ പോയ എന്റെ ആടിനെ കണ്ടുകിട്ടിയതുകൊണ്ടു എന്നോടു കൂടെ സന്തോഷിപ്പിൻ എന്നു അവരോടു പറയും.” (ലൂക്കാ 15:5-6). എല്ലാ കഥകളും ആത്യന്തികമായി പറയുന്നത് നഷ്ടപ്പെട്ട ആളുകളെ  കണ്ടെത്തുന്നതും  കണ്ടെത്തുമ്പോൾ ഉണ്ടാകുന്ന സന്തോഷവുമാണ്.

 

"കാണാതെ പോയതിനെ തിരഞ്ഞു രക്ഷിപ്പാനാണ്" യേശു വന്നത്(19:10), അവൻ നമ്മെ സ്നേഹത്തോടെ ക്ഷണിക്കുന്നത്  അവനെ അനുഗമിക്കാനും   ദൈവത്തിലേക്ക് തിരികെ വരാനുമാണ് (മത്തായി 28:19 കാണുക). മറ്റുള്ളവർ തന്നിലേക്ക് മടങ്ങിവരുന്നത്‌ കാണാൻ സന്തോഷത്തോടെ അവൻ കാത്തിരിക്കുന്നു.  മടങ്ങി പോയില്ലെങ്കിൽ ആ സന്തോഷം നമുക്ക് അനുഭവിക്കാൻ കഴിയില്ല. 

അമൂല്യമായ പ്രാർത്ഥന

ക്ലാർക്ക്‌സ് നട്ട്ക്രാക്കർ ഒരു അത്ഭുതകരമായ പക്ഷിയാണ്. ഓരോ വർഷവും, മഞ്ഞുകാലത്തിനുവേണ്ടി അതു പൈൻവിത്തുകൾ ശേഖരിച്ചുവയ്ക്കുന്നു. ഇതിനായി നാലോ അഞ്ചോ വൈറ്റ്ബാർക്ക് പൈൻ വിത്തുകളുടെ ചെറിയ കൂമ്പാരം - മണിക്കൂറിൽ അഞ്ഞൂറ് വിത്തുകളോളം - ഒളിപ്പിച്ചു വയ്ക്കുന്നു. പിന്നീട്, മാസങ്ങൾക്കുശേഷം, കനത്ത മഞ്ഞുവീഴ്ചയിൽ പോലും വിത്തുകൾ ഭക്ഷിക്കാൻ അതു തിരിച്ചെത്തുന്നു. ഒരു നട്ട്ക്രാക്കർ പക്ഷിക്ക് വിത്തുകൾ ഒളിപ്പിച്ചിരിക്കുന്ന പതിനായിരത്തോളം സ്ഥലങ്ങൾ ഓർമ്മിക്കാൻ കഴിവുണ്ട്. അത്ഭുതപ്പെടുത്തുന്ന ഒരു കഴിവാണിത് (പ്രത്യേകിച്ച് നമ്മുടെ കാറിന്റെ താക്കോലോ കണ്ണടയോ വെച്ചിരിക്കുന്ന സ്ഥാനം ഓർക്കാൻ മനുഷ്യരായ നമുക്കുണ്ടാകുന്ന ബുദ്ധിമുട്ട് കണക്കിലെടുക്കുമ്പോൾ).

എന്നാൽ നമ്മുടെ പ്രാർത്ഥനകൾ ഓർക്കാനുള്ള ദൈവത്തിന്റെ കഴിവുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ അവിശ്വസനീയമായ ഓർമ്മശക്തി പോലും നിഷ്പ്രഭമാണ്. ആത്മാർത്ഥമായ എല്ലാ പ്രാർത്ഥനകളുടെയും വഴികൾ സൂക്ഷിച്ചുവയ്ക്കാനും വർഷങ്ങൾക്ക് ശേഷവും അവ ഓർക്കാനും പ്രതികരിക്കാനും ദൈവത്തിന് കഴിയും. വെളിപ്പാടു പുസ്തകത്തിൽ, സ്വർഗത്തിൽ കർത്താവിനെ ആരാധിക്കുന്ന “നാലു ജീവികളെയും” “ഇരുപത്തിനാലു മൂപ്പന്മാരെയും’’ അേൊസ്തലനായ യോഹന്നാൻ വിവരിക്കുന്നു. ഓരോരുത്തരും “വീണയും വിശുദ്ധന്മാരുടെ പ്രാർത്ഥന എന്ന ധൂപവർഗ്ഗം നിറഞ്ഞ പൊൻകലശവും’’ പിടിച്ചിരുന്നു (5:8).

പുരാതന ലോകത്ത് ധൂപവർഗ്ഗം അമൂല്യമായിരുന്നതുപോലെ, നമ്മുടെ പ്രാർത്ഥനകൾ ദൈവത്തിന് വളരെ വിലപ്പെട്ടതാണ്, അവൻ അവയെ തന്റെ മുമ്പിൽ നിരന്തരം സൂക്ഷിക്കുന്നു - സ്വർണ്ണ പാത്രങ്ങളിൽ അമൂല്യമായി! നമ്മുടെ പ്രാർത്ഥനകൾ ദൈവത്തിന് പ്രധാനമാണ്, കാരണം നാം അവനു പ്രാധാന്യമുള്ളവരാണ്. യേശുവിലുള്ള, നമുക്കനർഹമായ അവിടുത്തെ ദയയിലൂടെ അവൻ നമുക്ക് തടസ്സമില്ലാത്ത പ്രവേശനം വാഗ്ദാനം ചെയ്യുന്നു (എബ്രായർ 4:14-16). അതിനാൽ ധൈര്യത്തോടെ പ്രാർത്ഥിക്കുക! ദൈവത്തിന്റെ അത്ഭുതകരമായ സ്‌നേഹം നിമിത്തം ഒരു വാക്കും മറക്കപ്പെടുകയോ അസ്ഥാനത്താകുകയോ ചെയ്യില്ലെന്ന് അറിയുക.

ദൈവവചനം ഗ്രഹിക്കുക

എന്റെ വലിയച്ഛന്റെ പഴയ ഫാം ഹൗസിന്റെ വാതിൽ ഫ്രെയിമിൽ തൂങ്ങിക്കിടക്കുന്ന പരുക്കൻ, കാസ്റ്റ് അയണിന്റെ വളയം കഠിനമായ ശൈത്യത്തെ അതിജീവിക്കുന്നതായിരുന്നു. നൂറ് അടിയിലധികം അകലെ മറ്റൊരു വളയം പശുത്തൊഴുത്തിൽ ഉറപ്പിച്ചിരുന്നു. വലിയ മഞ്ഞുവീഴ്ച ഉണ്ടാകുമ്പോൾ, എന്റെ അങ്കിൾ രണ്ടു വളയങ്ങൾക്കിടയിലൂടെ ഒരു കയർ ബന്ധിക്കും, അങ്ങനെ വീടിനും തൊഴുത്തിനും ഇടയിലുള്ള വഴി കണ്ടെത്താനാകും. കാഴ്ച മറയ്ക്കുന്ന മഞ്ഞുവീഴ്ചയിലും വഴിതെറ്റാതെ കയറിൽ പിടിച്ചുകൊണ്ട് അദ്ദേഹത്തിനു നടക്കുവാൻ കഴിയുമായിരുന്നു. 

എന്റെ അങ്കിൾ കനത്ത മഞ്ഞുവീഴ്ചയിൽ ഈ സുരക്ഷാ കയർ ഉപയോഗിക്കുന്നത്, ദൈവത്തിന്റെ ജ്ഞാനം നമ്മെ ജീവിതത്തിലൂടെ എങ്ങനെ നയിക്കുകയും പാപത്തിൽ നിന്നും തെറ്റുകളിൽ നിന്നും എങ്ങനെ സംരക്ഷിക്കുകയും ചെയ്യുന്നു എന്നറിയാൻ ദാവീദ് എബ്രായ കവിതയുടെ വരികൾ ഉപയോഗിച്ചതിനെക്കുറിച്ച് എന്നെ ഓർമ്മിപ്പിക്കുന്നു: “യഹോവാഭക്തി നിർമ്മലമായതു; അതു എന്നേക്കും നിലനില്ക്കുന്നു; യഹോവയുടെ വിധികൾ സത്യമായവ; അവ ഒട്ടൊഴിയാതെ നീതിയുള്ളവയാകുന്നു. അവ പൊന്നിലും വളരെ തങ്കത്തിലും ആഗ്രഹിക്കത്തക്കവ; തേനിലും തേങ്കട്ടയിലും മധുരമുള്ളവ. അടിയനും അവയാൽ പ്രബോധനം ലഭിക്കുന്നു; അവയെ പ്രമാണിക്കുന്നതിനാൽ വളരെ പ്രതിഫലം ഉണ്ടു’’ (സങ്കീർത്തനം 19:9-11).

നമ്മുടെ ഹൃദയങ്ങളിൽ പ്രവർത്തിക്കുന്ന ദൈവാത്മാവ് നൽകുന്ന തിരുവെഴുത്തുകളിലെ സത്യങ്ങളുടെ ദൃഢമായ ഗ്രാഹ്യം, വഴിതെറ്റിപ്പോകുന്നതിൽ നിന്ന് നമ്മെ തടയുകയും ദൈവത്തെയും മറ്റുള്ളവരെയും ബഹുമാനിക്കുന്ന തീരുമാനങ്ങൾ എടുക്കാൻ സഹായിക്കുകയും ചെയ്യുന്നു. ദൈവത്തിൽ നിന്ന് അലഞ്ഞുതിരിയുന്നതിനെതിരെ ബൈബിൾ മുന്നറിയിപ്പ് നൽകുകയും വീട്ടിലേക്കുള്ള വഴി കാണിക്കുകയും ചെയ്യുന്നു. നമ്മുടെ രക്ഷകന്റെ അമൂല്യമായ സ്‌നേഹത്തെക്കുറിച്ചും അവനിൽ വിശ്വസിക്കുന്ന എല്ലാവരെയും കാത്തിരിക്കുന്ന അനുഗ്രഹങ്ങളെക്കുറിച്ചും അതു നമ്മോടു പറയുന്നു. തിരുവെഴുത്ത് ഒരു ജീവൻരക്ഷാ കയറാണ്! അതിനെ എപ്പോഴും മുറുകെ പിടിക്കാൻ ദൈവം നമ്മെ സഹായിക്കട്ടെ.

നമ്മുടെ ഹൃദയത്തിന്റെ യഥാർത്ഥ ഭവനം

കുടുംബം 2,200 മൈലിലധികം അകലെയുള്ള ഒരു സ്ഥലത്ത് വേനൽക്കാല അവധി ചിലവഴിച്ച സമയത്ത് “ബോബി ദ വണ്ടർ ഡോഗ്” കുടുംബത്തിൽ നിന്ന് ഒറ്റപ്പെട്ടു. കുടുംബം തങ്ങളുടെ പ്രിയപ്പെട്ട വളർത്തുമൃഗത്തിനായി എല്ലായിടത്തും തിരഞ്ഞെങ്കിലും അവനെ കാണാതെ തകർന്ന ഹൃദയത്തോടെ മടങ്ങി.

ആറുമാസത്തിനുശേഷം, ശീതകാലത്തിന്റെ അവസാനത്തിൽ, ആകെ വൃത്തിഹീനമായ നിലയിൽ, എന്നാൽ നിശ്ചയദാർഢ്യത്തോടെ ബോബി അവരുടെ വാതിൽക്കൽ പ്രത്യക്ഷപ്പെട്ടു. ബോബി എങ്ങനെയോ ദീർഘവും അപകടകരവുമായ യാത്ര നടത്തി, നദികളും മരുഭൂമിയും മഞ്ഞുമൂടിയ പർവതങ്ങളും കടന്ന് താൻ ഇഷ്ടപ്പെടുന്നവരുടെ വീട്ടിലേക്കുള്ള വഴി കണ്ടെത്തി.

ബോബിയുടെ അന്വേഷണം പുസ്തകങ്ങൾ, സിനിമകൾ, അവന്റെ പട്ടണത്തിൽ സ്ഥാപിച്ച ഒരു ചുവർചിത്രം എന്നിവയ്ക്കു പ്രചോദനമായി. അവന്റെ യജമാനഭക്തി ഉള്ളിലെ ഒരു തന്ത്രിയിൽ വിരൽ തട്ടി, കാരണം ഒരുപക്ഷേ ദൈവം നമ്മുടെ ഹൃദയങ്ങളിൽ അതിലും ആഴത്തിലുള്ള ആഗ്രഹം സ്ഥാപിച്ചതുകൊണ്ടാകാം. പുരാതന ദൈവശാസ്ത്രജ്ഞനായ അഗസ്റ്റിൻ അതിനെ ഇപ്രകാരം വിവരിച്ചു: “നീ ഞങ്ങളെ നിനക്കായി സൃഷ്ടിച്ചു, ഞങ്ങളുടെ ഹൃദയങ്ങൾ നിന്നിൽ വിശ്രമിക്കുന്നതുവരെ അവ അസ്വസ്ഥമായിരിക്കും.” യെഹൂദാ മരുഭൂമിയിൽ, തന്നെ പിന്തുടരുന്നവരെ ഭയന്ന് ഒളിരിച്ചിക്കുമ്പോൾ ദാവീദ് ഒരു പ്രാർത്ഥനയിൽ അതേ വാഞ്ഛ നിരാശാജനകമായി എന്നാൽ വളരെ വാഗാചാതുര്യത്തോടെ പ്രകടിപ്പിച്ചു: “ദൈവമേ, നീ എന്റെ ദൈവം; അതികാലത്തേ ഞാൻ നിന്നെ അന്വേഷിക്കും; വെള്ളമില്ലാതെ ഉണങ്ങി വരണ്ട ദേശത്തു എന്റെ ഉള്ളം നിനക്കായി ദാഹിക്കുന്നു; എന്റെ ദേഹം നിനക്കായി കാംക്ഷിക്കുന്നു” (സങ്കീർത്തനം 63:1).

ദാവീദ് ദൈവത്തെ സ്തുതിച്ചതിനു കാരണം അവന്റെ “ദയ ജീവനേക്കാൾ നല്ലതാണ് ” (വാ. 3). അവനെ അറിയുന്നതുമായി ഒന്നിനെയും താരതമ്യപ്പെടുത്താനാവില്ല! യേശുവിലൂടെ, ദൈവം നമ്മെ അന്വേഷിക്കുകയും - നാം ഒരിക്കൽ എത്ര അകലെയായിരുന്നു എന്നതോർക്കാതെ - അവന്റെ പൂർണതയുള്ള സ്‌നേഹത്തിന്റെ വീട്ടിലേക്ക് നമുക്കു വരാൻ വഴിയൊരുക്കുകയും ചെയ്തു.  നാം അവനിലേക്കു തിരിയുമ്പോൾ, നമ്മുടെ ഹൃദയത്തിന്റെ യഥാർത്ഥ ഭവനം നാം കണ്ടെത്തുന്നു.

ഭാവന കാണുന്ന വിശ്വാസം

"പപ്പാ, നോക്കിക്കേ! ആ മരങ്ങൾ ദൈവത്തെ കൈ വീശി അഭിവാദ്യം ചെയ്യുന്നു!" ഒരു കൊടുങ്കാറ്റിനു മുന്നോടിയായുള്ള കാറ്റിൽ മരച്ചില്ലകൾ ഇളകിയാടുന്നത് കണ്ട എന്റെ കൊച്ചു മകന്റെ കമന്റ് കേട്ട ഞാൻ ചിരിച്ചു. ഞാൻ എന്നോടു തന്നെ ചോദിച്ചു, എനിക്ക് ഇപ്രകാരം ഭാവന കാണുന്ന വിശ്വാസം ഉണ്ടോ?

മോശെയെയും കത്തുന്ന മുൾപ്പടർപ്പിനെയും അടിസ്ഥാനമാക്കി, എലിസബത്ത് ബാരറ്റ് ബ്രൗണിങ്ങ് എഴുതിയത് ഇങ്ങനെയാണ്: "ഭൂമിയിൽ സ്വർഗം നിറഞ്ഞു നിൽക്കുന്നു, / എല്ലാ കുറ്റിക്കാടുകളും ദൈവത്തിന്റെ അഗ്നിയിൽ ജ്വലിച്ച് നിൽക്കുന്നു; / എന്നാൽ അത് കാണുന്നവൻ മാത്രം, ചെരിപ്പ് അഴിച്ചു മാറ്റുന്നു." ദൈവത്തിന്റെ കരവേല അവന്റെ അത്ഭുത സൃഷ്ടികളിലെല്ലാം സ്പഷ്ടമാണ്; ഒരിക്കൽ സർവ്വഭൂമിയും പുതുതാക്കപ്പെടുമ്പോൾ, മുമ്പ് കാണാത്ത വിധം നാമത് കാണും.

ഈ ദിവസത്തെക്കുറിച്ച് യെശയ്യാവിലൂടെ ദൈവം പ്രഖ്യാപിക്കുന്നു: "നിങ്ങൾ സന്തോഷത്തോടെ പുറപ്പെടും; സമാധാനത്തോടെ നിങ്ങളെ പറഞ്ഞയക്കും; മലകളും കുന്നുകളും നിങ്ങളുടെ മുമ്പിൽ പൊട്ടി ആർക്കും; ദേശത്തിലെ സകലവൃക്ഷങ്ങളും കൈ കൊട്ടും" (യെശയ്യാവ് 55:12). പാടുന്ന പർവ്വങ്ങൾ ? കൈ കൊട്ടുന്ന വൃക്ഷങ്ങൾ? എന്തുകൊണ്ട് ഇല്ല? പൗലോസ് പറയുന്നു: "സൃഷ്ടി ദ്രവത്വത്തിന്റെ ദാസ്യത്തിൽ നിന്നു വിടുതലും ദൈവമക്കളുടെ തേജസ്സാകുന്ന സ്വാതന്ത്ര്യവും പ്രാപിക്കും " (റോമർ 8:20).

യേശു ഒരിക്കൽ കല്ലുകൾ ആർത്തു വിളിക്കുന്നതിനെപ്പറ്റി പറഞ്ഞു (ലൂക്കൊസ് 19:40), തന്റെ അടുക്കൽ രക്ഷക്കായി വരുന്നവരെപ്പറ്റിയുള്ള യെശയ്യാവിന്റെ പ്രവചനത്തെ പ്രതിദ്ധ്വനിക്കുന്നതാണ് ആ വാക്കുകൾ. ദൈവത്തിന് മാത്രമേ ചെയ്യാൻ കഴിയൂ എന്ന് സങ്കല്പ്പിക്കുന്ന വിശ്വാസത്തോടെ നാം അവനെ നോക്കിയാൽ, അവന്റെ അത്ഭുതങ്ങൾ എക്കാലത്തും തുടരുന്നതായി നമുക്ക് കാണാനാകും.

നാം ഒരുമിച്ച് കൂടുമ്പോൾ

2015 ലെ ഒരു പഠനപ്രകാരം, ഇന്ത്യയിൽ ഏറ്റവും സന്തോഷമുള്ള നഗരം ചണ്ഡീഗഡ് ആണ്. പഠനപ്രകാരം ചണ്ഡീഗഢിലെ ആളുകൾ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്നത് ഇഷ്ടപ്പെടുന്നവരും സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും നല്ല ബന്ധം സൂക്ഷിക്കുന്നത് വിലമതിക്കുന്നവരുമാണ്. നിങ്ങൾ ചണ്ഡീഗഢ് സന്ദർശിക്കുകയാണെങ്കിൽ വാരാന്ത്യങ്ങളിൽ കുടുംബാംഗങ്ങൾ ഒരുമിച്ച് ഹോട്ടലുകളിൽ ഉച്ചഭക്ഷണമോ അത്താഴമോ കഴിക്കുന്നത് കാണാം. പ്രിയപ്പെട്ടവരുടെ കൂടെ ഭക്ഷണമേശയ്ക്ക് ചുറ്റുമിരിക്കുന്നത് അവരുടെ ഹൃദയങ്ങളെ ഉന്മേഷഭരിതമാക്കുന്നു.

എബ്രായ ലേഖകൻ സമൂഹമായി നാം ഒരുമിച്ച് കൂടുന്നതിനെ പ്രോത്സാഹിപ്പിക്കുന്നു. ക്രിസ്തുവിനെ അനുഗമിക്കുന്നവർക്ക് വിശ്വാസത്തിൽ നിലനില്ക്കുന്നതിന് വലിയ പ്രതിസന്ധികളെ നേരിടേണ്ടിവരും. ദൈവം നമ്മെ, രക്ഷകനിലുള്ള വിശ്വാസത്താൽ, സ്വന്തമായി സ്വീകരിച്ചു എങ്കിലും ചുറ്റുപാടുനിന്നുമുള്ള അപമാനവും പരിഹാസവും പീഡനവും ഒക്കെ നാം നേരിടേണ്ടി വരാം. നാം ഒരുമിച്ച് കൂടുന്നതുവഴി ഈ സാഹചര്യത്തിൽ നിലനില്ക്കാനാവശ്യമായ പ്രോത്സാഹനം പ്രാപിക്കാനാകും. നാം കൂട്ട് പങ്ക് വെക്കുമ്പോൾ "സ്നേഹത്തിനും സത്പ്രവൃത്തികൾക്കും ഉത്സാഹം വർദ്ധിക്കുകയും" (എബ്രായർ 10:24, 25 ) വിശ്വാസം അഭിവൃദ്ധിപ്പെടുകയും ചെയ്യും.

സുഹൃത്തുക്കളുമായി ഒരുമിച്ച് കൂടുന്നത് നമ്മുക്ക് സന്തോഷ അവലോകനത്തിൽ ഒരു ഉയർന്ന സ്ഥാനം വാഗ്ദാനം ചെയ്യുന്നില്ല. എന്നാൽ നാം അനുഭവിക്കുന്ന പൊതുവായ ജീവിത സംഘർഷങ്ങൾക്കിടയിൽ വിശ്വാസത്തിൽ നിലനില്ക്കുന്നതിന് സഹായകരമായ മാർഗ്ഗമായി ബൈബിൾ നിർദ്ദേശിക്കുന്നത് ഈ കൂട്ടായ്മയാണ്. ഒരു സഭയുടെ കൂട്ടായ്മക്ക് എത്ര മഹത്തായ ഒരു കാരണമാണത്; അല്ലെങ്കിൽ -ആ പഞ്ചാബി ലാളിത്യതത്തോടെ - മറ്റൊരാളുടെ ഹൃദയത്തെ പരിപോഷിപ്പിക്കുവാൻ നമ്മുടെ വീടുകൾ തുറന്നു നൽകാം.

പ്രാർത്ഥന ഭൂമിയെ കുലുക്കുമ്പോൾ

ഡോ. ഗാരി ഗ്രീൻബെർഗ് ലോകമെമ്പാടുമുള്ള കടൽത്തീരങ്ങളിൽ നിന്ന് മണലിന്റെ അനേക മടങ്ങു വലുപ്പത്തിലുള്ള ഫോട്ടോകളെടുത്തു. പലപ്പോഴും അവ ഒപ്പിയെടുത്ത, മണലിലെ ധാതുക്കൾ, ചിപ്പികൾ, പവിഴ ശകലങ്ങൾ എന്നിവയിൽ നിന്നുള്ള തിളക്കമാർന്ന നിറങ്ങൾ നമ്മെ ആശ്ചര്യപ്പെടുത്തുന്നതായിരുന്നു. 

കണ്ണിനു കാണുന്നതിനേക്കാൾ കൂടുതൽ മണലിൽ അടങ്ങിയിട്ടുണ്ടെന്ന് അദ്ദേഹം കണ്ടെത്തി. അരീനോളജിയിൽ (മണലിനെക്കുറിച്ചുള്ള പഠനം), മണലിലെ ധാതുക്കളുടെ സൂക്ഷ്മതല വിശകലനത്തിലൂടെ മണ്ണൊലിപ്പ്, തീരത്തെ പ്രവാഹങ്ങൾ, തീരപ്രദേശങ്ങളിന്മേലുള്ള അവയുടെ സ്വാധീനം എന്നിവയെക്കുറിച്ച് ധാരാളം കണ്ടെത്താൻ കഴിയും. ഒരു ചെറിയ മണൽത്തരിയിൽനിന്നുപോലും വലിയ മൂല്യമുള്ള വിവരങ്ങൾ ലഭിക്കും!

ഒരൊറ്റ പ്രാർത്ഥന, ഒരു മണൽത്തരി പോലെ, ഭാരിച്ച ഒരു കാര്യമാണ്. ദൈവരാജ്യത്തിന്റെ വരവിൽ പ്രാർത്ഥനയുടെ ശക്തമായ പങ്കിനെക്കുറിച്ചു തിരുവെഴുത്തു സൂചിപ്പിക്കുന്നു. വെളിപ്പാട് 8 ൽ, ദൈവസിംഹാസനത്തിനുമുമ്പിലുള്ള ധൂപപീഠത്തിന്നരികിൽ 'സകലവിശുദ്ധന്മാരുടെയും പ്രാർത്ഥനകൾ' അടങ്ങിയ ഒരു സ്വർണ്ണ ധൂപകലശം പിടിച്ചുകൊണ്ടു നിൽക്കുന്നത് യോഹന്നാൻ കാണുന്നു. “ദൂതൻ ധൂപകലശം എടുത്തു യാഗപീഠത്തിലെ കനൽ നിറെച്ചു ഭൂമിയിലേക്കു എറിഞ്ഞു; ഉടനെ ഇടിമുഴക്കവും നാദവും മിന്നലും ഭൂകമ്പവും ഉണ്ടായി’’ (വാ. 3, 5).

ദൂതൻ തീയും പ്രാർത്ഥനയും നിറഞ്ഞ ധൂപകലശം എറിഞ്ഞയുടനെ, ഈ പഴയ ഭൂമിയുടെ അവസാന നാളുകളും ക്രിസ്തുവിന്റെ മടങ്ങിവരവും അറിയിച്ചുകൊണ്ട്  “ഏഴു കാഹളമുള്ള ദൂതന്മാർ ഏഴുവരും കാഹളം ഊതുവാൻ ഒരുങ്ങിനിന്നു’’ (വാ. 6).

നമ്മുടെ പ്രാർത്ഥനകൾ പ്രത്യേകിച്ചു ഗുണം ചെയ്യുമെന്നു നമുക്കു പലപ്പോഴും തോന്നിയേക്കില്ല, പക്ഷേ ദൈവം ഒരെണ്ണം പോലും നഷ്ടപ്പെടുത്തുന്നില്ല. അവന്റെ രാജ്യത്തിന്റെ പൂർത്തീകരണത്തിൽ അവ ഏതെങ്കിലും നിലയിൽ ഒരു പങ്കു വഹിക്കുന്നു എന്നറിയുന്നതിനാൽ അവൻ അവയെ വളരെയധികം വിലമതിക്കുന്നു. ഏറ്റവും ചെറിയ പ്രാർത്ഥനയായി നമുക്ക് തോന്നുന്നവ അവനെ സംബന്ധിച്ച് ഭൂമിയെ കുലുക്കുന്നഭാരമുള്ളവയാണ്!

അതിവേഗം, കാത്തിരിപ്പോടെ

"നിങ്ങളുടെ അധികസമയം നിങ്ങൾ എങ്ങനെ ചെലവഴിക്കുന്നു?" 1930-ൽ സാമ്പത്തിക വിദഗ്ദൻ ജോൺ മെയ്നാർഡ് കെയിൻസ് പ്രസിദ്ധീകരിച്ച പ്രബന്ധത്തിന്റെ കേന്ദ്രമായ ചോദ്യമായിരുന്നു ഇത്. അതിൽ അദ്ദേഹം പറഞ്ഞത് 100 വർഷത്തിനുള്ളിൽ, സാങ്കേതികവും സാമ്പത്തികവുമായ പുരോഗതി കൈവരിക്കുന്ന മനുഷ്യൻ, ഒരു ദിവസം 3 മണിക്കൂറും ആഴ്ചയിൽ 15 മണിക്കൂറും മാത്രം ജോലി ചെയ്യുന്ന സ്ഥിതി വരും എന്നാണ്.

ഈ പ്രസിദ്ധമായ ലേഖനം പ്രസിദ്ധീകരിച്ചിട്ട് ഇപ്പോൾ 90 വർഷം കഴിഞ്ഞു. എന്നാൽ സാങ്കേതിക പുരോഗതി, കൂടുതൽ വിശ്രമമല്ല, മറിച്ച് കൂടുതൽ തിരക്കാണ് നമുക്ക് സമ്മാനിച്ചിരിക്കുന്നത്. ആർക്കും ദിവസം തികയുന്നില്ല. യാത്രയും ഭക്ഷണം തയ്യാറാക്കലും കൂടുതൽ എളുപ്പമായെങ്കിലും എല്ലാവരും വല്ലാത്ത തിരക്കിലാണ്.

ജീവിതത്തിന്റെ വലിയ തിരക്കിനിടയിലും എങ്ങനെ സമചിത്തതയോടെയിരിക്കാമെന്ന് ദാവീദിന്റെ ജീവിതത്തിലെ ഒരു സംഭവം കാണിച്ചു തരുന്നു. തന്നെ കൊല്ലാൻ അന്വേക്ഷിച്ച ശൗൽ രാജാവിൽ നിന്നും ഓടിയൊളിച്ചു കൊണ്ടിരുന്ന ഒരു സമയം ദാവീദ് മൊവാബ് രാജാവിനോട് ചോദിച്ചു, "ദൈവം എനിക്കു വേണ്ടി എന്തു ചെയ്യും എന്നറിയുവോളം എന്റെ അപ്പനും അമ്മയും നിങ്ങളുടെയടുക്കൽ വന്നു പാർക്കുവാൻ അനുവദിക്കണമേ" (1ശമുവേൽ 22:3). ദാവീദ് വലിയ പ്രതിസന്ധിയിലായിരുന്നു. തന്നെ കൊല്ലുവാനുള്ള ശൗലിന്റെ നീക്കങ്ങളിൽ നിന്ന് രക്ഷപ്പെടുന്നതോടൊപ്പം കുടുംബത്തെ സംരക്ഷിക്കേണ്ടിയുമിരുന്നു. ഈ തിരക്കിനിടയിലും ദൈവത്തിന്റെ ഇടപെടലിനെ കാത്തിരിക്കുവാൻ ദാവീദിന് കഴിഞ്ഞു.

ജീവിതത്തിന്റെ സംഭ്രമകരമായ സംഭവങ്ങൾ നമ്മെ കീഴ്മേൽ മറിക്കുവാൻ ശ്രമിക്കുമ്പോൾ സമാധാനത്തിൽ കാക്കുവാൻ കഴിയുന്നവനെ നമുക്ക് ആശ്രയിക്കാം (യെശയ്യാവ് 26:3). ദാവീദിന്റെ വാക്കുകൾ തന്നെ ഇക്കാര്യം ഉചിതമായി പ്രസ്താവിക്കുന്നു: "യഹോവയിൽ പ്രത്യാശ വെക്കുക; ധൈര്യപ്പെട്ടിരിക്കുക. നിന്റെ ഹൃദയം ഉറച്ചിരിക്കട്ടെ" (സങ്കീർത്തനങ്ങൾ 27:14).

 

ദൈവത്തിലുള്ള ദൃഢവിശ്വാസം

"എന്റെ പ്രിയ സുഹൃത്തേ, ചിലപ്പോൾ നിങ്ങൾ യഥാർത്ഥത്തിൽ ഉള്ളതിനേക്കാൾ വിശുദ്ധനായി തോന്നുന്നു."

നേരുള്ള നോട്ടവും സൗമ്യമായ പുഞ്ചിരിയും നിറഞ്ഞതായിരുന്നു ആ വാക്കുകൾ. തന്റെ വിവേചനബുദ്ധിക്ക് ഞാൻ വളരെയധികം മൂല്യം കൽപ്പിക്കുന്ന എന്റെ അടുത്ത സുഹൃത്തും ഉപദേഷ്ടാവും അല്ലാതെ മറ്റാരിൽ നിന്നെങ്കിലും ആയിരുന്നു വാക്കുകൾ വന്നിരുന്നെതെങ്കിൽ അത് എന്റെ മനസ്സിനെ വല്ലാതെ മുറിപ്പെടുത്തിയേനെ. അതിനു പകരം, തന്റെ വാക്കുകൾ എന്നെ പ്രകോപിപ്പിക്കുമ്പോൾ തന്നെ, അത് സത്യമാണെന്നറിഞ്ഞുകൊണ്ട് ഞാൻ ഒരേ സമയം ചിരിക്കുകയും ചൂളിപ്പോകുകയും ചെയ്തു. ചിലപ്പോൾ എന്റെ വിശ്വാസത്തെപ്പറ്റി സംസാരിച്ചപ്പോൾ, ഞാൻ സത്യസന്ധനല്ല എന്ന ധാരണ തരുന്ന സ്വാഭാവികമല്ലാത്ത വാക്കുകളെ ഞാൻ ഉപയോഗിച്ചിരുന്നു. എന്റെ സുഹൃത്ത് എന്നെ സ്നേഹിക്കുന്നതിനാൽ ഞാൻ സത്യസന്ധമായി വിശ്വസിക്കുന്ന കാര്യങ്ങളെ ഫലപ്രദമായി മറ്റുള്ളവരുമായി പങ്കുവെയ്ക്കാൻ എന്നെ സഹായിക്കുകയായിരുന്നു. പിന്നോട്ട് നോക്കിയാൽ എന്റെ ജീവിതത്തിൽ എനിക്ക് ലഭിച്ചിട്ടുള്ള ഏറ്റവും നല്ല ഉപദേശങ്ങളിൽ ഒന്നാണിതെന്ന് കാണാം.

"സ്നേഹിതൻ വരുത്തുന്ന മുറിവുകൾ വിശ്വസ്തതയുടെ ഫലം;" ശലോമോൻ ജനത്തോടെ പറയുന്നു "ശത്രുവിന്റെ ചുംബനങ്ങളോ കണക്കിലധികം" (സദൃശ്യവാക്യം 27:6). എന്റെ സുഹൃത്തിന്റെ ഉൾകാഴ്ച ആ ഉപദേശത്തിലെ സത്യത്തെ വെളിവാക്കുന്നു. അത് കേൾക്കുന്നവർക്ക് അംഗീകരിക്കുവാൻ പ്രയാസമാണെങ്കിലും ഞാൻ കേൾക്കണ്ടിയിരുന്ന കാര്യം പറയുവാൻ അദ്ദേഹം എന്നെ കരുതി എന്നതിൽ ഞാൻ കൃതാർത്ഥനാണ്. ചിലപ്പോൾ നിങ്ങൾ കേൾക്കാൻ ആഗ്രഹിക്കുന്നുവെന്ന് കരുതുന്ന കാര്യങ്ങൾ മാത്രം ആരെങ്കിലും നിങ്ങളോട് പറയുമ്പോൾ, അത് സഹായകരമല്ല, കാരണം അത് സുപ്രധാന വഴികളിൽ വളരുന്നതിൽ നിന്നും വികസിക്കുന്നതിൽ നിന്നും നിങ്ങളെ തടയും.

ആത്മാർത്ഥവും എളിമയുള്ളതുമായ സ്നേഹത്തോടെ അളക്കുമ്പോൾ ആത്മാർത്ഥത ദയയായിരിക്കാം. അതിനെ പ്രാപിക്കുവാനും പകർന്നുനൽകുവാനുമുള്ള ജ്ഞാനം ദൈവം നമുക്ക് നൽകട്ടെ, അങ്ങനെ അവിടുത്തെ ഹൃദയത്തെ നമുക്ക് പ്രതിഫലിപ്പിക്കാം.